പാലക്കാട് : വാളയാർ കേസിൽ വെള്ളിയാഴ്‌ച മുതൽ അനിശ്‌ചിതകാല നിരാഹാര സമരത്തിനൊരുങ്ങി സമരസമിതി. കേസിൽ ഇപ്പോഴും അട്ടിമറി ശ്രമം നിലനിൽക്കുന്നുവെന്ന് ആരോപിച്ചാണ് സമരസമിതി നിരാഹാരസമരം നടത്താൻ തീരുമാനിച്ചത്. സമരത്തിൽ സാംസ്‌കാരിക നായകരും, സാമൂഹിക പ്രവർത്തകരും ഉൾപ്പടെയുള്ളവർ പങ്കെടുക്കും. കൂടാതെ ഫെബ്രുവരി 5ആം തീയതി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
വാളയാർ കേസ് സിബിഐക്ക് കൈമാറിയത് സംബന്ധിച്ച വിജ്‌ഞാപനം കഴിഞ്ഞ ആഴ്‌ചയാണ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ ഈ വിജ്‌ഞാപനത്തിൽ അവ്യക്‌തതകൾ നിലനിൽക്കുന്നുണ്ടെന്നും, ഇത് നീക്കണമെന്നും ആവശ്യപ്പെട്ട് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കൂടാതെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നും അവർ കോടതിയിൽ വ്യക്‌തമാക്കി.
കേസിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമതടസങ്ങൾ മാറിയത്. തുടർന്നാണ് കഴിഞ്ഞ ആഴ്‌ച സിബിഐ അന്വേഷണം സംബന്ധിച്ച സർക്കാർ വിജ്‌ഞാപനം പുറത്തിറങ്ങിയത്. അന്വേഷണം സിബിഐക്ക് കൈമാറിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും,കേസിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അതുവരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ മാതാവ് നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ട്രാക്‌ടര്‍ റാലിയിലെ സംഘർഷം; അന്വേഷണത്തിന് സർക്കാരിനെ സമീപിക്കാം; സുപ്രീം കോടതി