ന്യൂഡെല്‍ഹി: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി മടക്കിയത്.
വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട് എന്നത് കോടതിക്ക് ഉറപ്പാണെന്നും നിയമം അതിന്റെ വഴിക്ക് പോകുന്നുണ്ട് എന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന കോടതിക്ക് ലഭിച്ചിരുന്നു എന്നും സുപ്രീം കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ കേസില്‍ ഇടപെടാന്‍ താൽപര്യമില്ലെന്നും ഹരജിക്കാർക്ക് സര്‍ക്കാരിന് പരാതി നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു തെളിവുമില്ലാതെ ചില മാദ്ധ്യമങ്ങൾ കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നുവെന്നും അവരെ അവരെ തടയാൻ കോടതി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കരുതിക്കൂട്ടി ഗൂഢാലോചന നടക്കുന്നുണ്ടെന്നും മനോഹര്‍ ലാല്‍ ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാൽ ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല.
റിപ്പബ്ളിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്‌ടർ റാലിയിൽ ശക്‌തമായ സംഘർഷത്തിനാണ് രാജ്യതലസ്‌ഥാനം സാക്ഷ്യം വഹിച്ചത്. പലയിടങ്ങളിലും പോലീസും കർഷകരും ഏറ്റുമുട്ടി. സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർ അടക്കം നിരവധി പേർക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തു. പോലീസുമായി നടന്ന സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Read also: വിവിധ കേസുകളില്‍ അറസ്‌റ്റിലായ സാമൂഹ്യ പ്രവര്‍ത്തകര്‍ എത്ര? ഉത്തരമില്ലാതെ കേന്ദ്രം