ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്‌ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പ്രതികരിക്കവെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ എന്‍ജിഒകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിന്റെയും പൗരാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്‌റ്റിലാകുന്നതിന്റെയും പശ്‌ചാത്തലത്തില്‍ ആയിരുന്നു ഐക്യരാഷ്‌ട്ര സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇതേ തുടര്‍ന്ന് ലോക്‌സഭാ എംപിമാരായ മുഹമ്മദ് ജാവേദ്, ടിഎന്‍ പ്രതാപന്‍, കനി കെ നവാസ് തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിനോട് ചോദ്യം ഉന്നയിക്കുകയായിരുന്നു.
ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്ന ഇവരുടെ ചോദ്യത്തിന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പൗരവകാശ പ്രവര്‍ത്തകരുടെ അറസ്‌റ്റിനെയോ തടവിനെയോ കുറിച്ച് പ്രത്യേകം വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ ഇത്തരം അറസ്‌റ്റുകളെ വിലയിരുത്തി എന്തെങ്കിലും നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ മറുപടി.
ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവെച്ച ആശങ്കകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യമായ രീതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.
Read also: ട്വീറ്റിന്റെ പേരിൽ കേസ്; തരൂരും മാദ്ധ്യമ പ്രവർത്തകരും സുപ്രീം കോടതിയിലേക്ക്