തിരുവനന്തപുരം : ഫെബ്രുവരി 23ആം തീയതി കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌ത് യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിൻമാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. അതേസമയം തന്നെ സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ എതിർപ്പ് അറിയിക്കുന്ന തൊഴിലാളി സംഘടനകളുമായി ഒത്തുതീർപ്പിനായി ധനമന്ത്രി തോമസ് ഐസക് നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു.
സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ തൊഴിലാളി സംഘടനകൾക്ക് എതിർപ്പ് ഉണ്ടെങ്കിൽ കമ്പനി പൂർണമായും സർക്കാർ ഉടമസ്‌ഥതയിൽ ഉള്ള സൊസൈറ്റിയാക്കാമെന്നാണ് അദ്ദേഹം നിർദേശിച്ചത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ എന്നിവർക്കൊപ്പം യൂണിയൻ പ്രതിനിധികളുമായി ധനമന്ത്രി നടത്തിയ ചർച്ചയിലാണ് ഈ നിർദേശം അറിയിച്ചത്.
കൂടാതെ പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടുവരാതെ, സർക്കാർ സഹായം കൊണ്ട് മാത്രം കെഎസ്ആർടിസിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും തോമസ് ഐസക് വ്യക്‌തമാക്കി. എന്നാൽ സർവീസിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് പുനഃപ്രവേശനവും, നിലവിലുള്ള ജീവനക്കാർക്ക് ശമ്പളവും, തൊഴിലും ഉറപ്പ് വരുത്തിയാൽ പരിഷ്‌കരണങ്ങളോട് സഹകരിക്കാമെന്ന നിലപാടാണ് ധനമന്ത്രിയുമായി ചേർന്ന യോഗത്തിൽ സിഐറ്റിയു വ്യക്‌തമാക്കിയത്.
Read also : സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി