കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതി വിവേചനത്തിന് എതിരെ നിരാഹാര സമരം നടത്തിവന്ന ഗവേഷക ദീപ പി മോഹനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തഹസിൽദാർ നടത്തിയ ചർച്ചക്ക് ശേഷമാണ് ദീപ ചികിൽസ തേടാൻ സമ്മതിച്ചത്. നാളെ വൈസ് ചാൻസലറുമായി കളക്‌ടർ ചർച്ച നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.
2011-12ലാണ് കണ്ണൂരിൽ നിന്നുള്ള ദീപ പി മോഹനൻ എന്ന ദളിത് വിദ്യാർഥിനി മഹാത്‌മാ ഗാന്ധി സർവകാലാശാലയിൽ എത്തുന്നത്. ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ ദീപ എംഫിൽ പ്രവേശനം നേടി. അന്നുമുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് ദീപ പറയുന്നു.
കഴിഞ്ഞ 10 വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദീപ. 10 വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് ദീപയുടെ പരാതി. നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലും സര്‍വകലാശാല വൈസ്‌ചാന്‍സിലര്‍ സാബു തോമസുമാണ് തന്റെ പഠനത്തിന് തടസമായി നിൽക്കുന്നതെന്നും ദീപ ആരോപിക്കുന്നു.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന ദീപയുടെ പരാതി ശരിവച്ചുകൊണ്ടായിരുന്നു സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണ റിപ്പോർട്. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്‌സി എസ്‌ടി കമ്മീഷന്റെയും ഉത്തരവ്. ഹൈക്കോടതിയുടേയും സര്‍വകലാശാലയുടേയും ഉത്തരവ് ഗൗനിക്കാതെയാണ് തനിക്ക് ഗവേഷണത്തിനുള്ള അവസരം നിഷേധിക്കുന്നതെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു.
നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സർവകലാശാല കവാടത്തിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയത്.
Most Read: സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്‍ജ്