അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
പെൺകുട്ടിയെ ഇരുമ്പ് കമ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ മർദ്ദിക്കുന്നത്. കുട്ടിയെ നിലത്ത് കിടത്തി ഒരാൾ പാദങ്ങളിൽ വടി കൊണ്ട് അടിക്കുന്നു. മറ്റ് രണ്ട് പേർ കുട്ടിയുടെ കാലുകൾ പിടിച്ച് കൊടുക്കുന്നതും വിഡിയോയിൽ കാണാൻ കഴിയും. മുഴുവൻ കുടുംബം നോക്കി നിൽക്കെയാണ് ഈ ക്രൂര കൃത്യം.
മൂന്ന് സ്ത്രീകൾ കുട്ടിയെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നുണ്ടെങ്കിലും മർദ്ദനം തുടർന്നു. ഒരു ഘട്ടത്തിൽ മർദിക്കുന്നയാൾ കുട്ടിയെ തറയിൽ വലിച്ചിഴക്കുന്നതും, മുടിയിൽ പിടിച്ച് ക്രൂരമായി അക്രമിക്കുന്നതും വ്യക്‌തമാണ്.
ആക്രമണത്തിന്റെ വീഡിയോ വിവാദമായതോടെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പോക്‌സോ നിയമപ്രകാരവും എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്ത് ഒരാളെ അറസ്‌റ്റ് ചെയ്‌തതായി അമേഠി സർക്കിൾ ഓഫിസർ പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
अमेठी में दलित बच्ची को निर्ममता से पीटने वाली ये घटना निंदनीय है। @myogiadityanath जी आपके राज में हर रोज दलितों के खिलाफ औसतन 34 अपराध की घटनाएं होती हैं, और 135 महिलाओं के ख़िलाफ़, फिर भी आपकी कानून व्यवस्था सो रही है।…1/2 pic.twitter.com/mv1muAMxkr
— Priyanka Gandhi Vadra (@priyankagandhi) December 29, 2021
അതേസമയം യുപിയിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. യോഗി ഭരണത്തിൽ പ്രതിദിനം ശരാശരി 34 കുറ്റകൃത്യങ്ങളും സ്‌ത്രീകൾക്കെതിരെ 135 കുറ്റകൃത്യങ്ങളും നടക്കുന്നു, ക്രമസമാധാനം ഉറപ്പാക്കേണ്ട സർക്കാർ ഉറങ്ങുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.