ലഖ്‌നൗ: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസിൽ മൊഴിമാറ്റി പരാതിക്കാരിയായ നിയമ വിദ്യാർഥിനി. പ്രത്യക എംഎൽഎ-എംപി കോടതിയിലാണ് വിദ്യാർഥിനി മൊഴിമാറ്റിയത്. കോടതിയിൽ ഹാജരായ വിദ്യാർഥിനി ചിൻമയാനന്ദിന് എതിരെ നേരത്തെ നൽകിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മർദ്ദപ്രകാരമാണ് ചിൻമയാനന്ദിന് എതിരെ ബലാൽസംഗ പരാതി നൽകിയതെന്നാണ് വിദ്യാർഥിനി ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്. അഡീഷണൽ ജില്ലാ ജഡ്‌ജ് പവൻ കുമാർ റായ്‌ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിഷേധിച്ച് വിദ്യാർഥിനി മൊഴി നൽകിയത്.
അതേസമയം, പെൺകുട്ടി കൂറുമാറിയതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പെൺകുട്ടിയെ വിസ്‌തരിക്കണമെന്നും ആരുടെ സമ്മർദ്ദപ്രകാരമാണ് മൊഴി നൽകിയതെന്ന് വ്യക്‌തമാകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രൊസിക്യൂഷന്റെ അപേക്ഷ രജിസ്‌റ്റർ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകർപ്പുകൾ ഹാജരാക്കാനും ജഡ്‌ജ് പികെ റായ് ആവശ്യപ്പെട്ടു. ഒക്‌ടോബർ 15ന് കോടതി കേസിൽ വാദം കേൾക്കും.
ചിൻമയാനന്ദ് ട്രസ്‌റ്റിന് കീഴിൽ ഷാജഹാൻപുരിലുള്ള നിയമ കോളേജിലെ വിദ്യാർഥിനിയായിരുന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് ചിൻമയാനന്ദ ഒരു വർഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നൽകിയത്. തുടർന്ന് വിദ്യാർഥിനിയെ കാണാതായതോടെ സംഭവം വലിയ വാർത്താ പ്രധാന്യം നേടി. വിദ്യാർഥിനി പിന്നീട് കോടതിയിൽ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് ചിൻമയാനന്ദ് വിദ്യാർഥിനിക്കെതിരെയും പരാതി നൽകിയിരുന്നു.
വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ 2019 സെപ്റ്റംബറിൽ ചിൻമയാനന്ദിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. അലഹബാദ് ഹൈക്കോടതി ഈ വർഷം ഫെബ്രുവരിയിൽ ജാമ്യം അനുവദിക്കുകയും ചെയ്‌തു.
Also Read: പൊലീസ് നടപടിയെടുത്തില്ല; യുപിയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു