ന്യൂഡെൽഹി: നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് വനിതാ കമ്മീഷനും കേസെടുത്തത്. ദേശീയ ടെസ്‌റ്റിങ് ഏജൻസിക്കും, കേരള പോലീസിനും കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ മൂന്ന് ദിവസത്തിനുള്ളിൽ വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
അതേസമയം, നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വകാര്യ സ്‌ഥാപനത്തിലെ മൂന്ന് പേരും കോളേജ് ജീവനക്കാരായ രണ്ടു പേരുമാണ് കസ്‌റ്റഡിയിലുള്ളത്.
സംഭവത്തിൽ അധികൃതർ ഇപ്പോഴും പരസ്‌പരം പഴിചാരുകയാണ്. തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പരീക്ഷ സെന്ററായി പ്രവർത്തിച്ച മാർത്തോമാ കോളേജും പരിശോധനയുടെ ചുമതല ഉണ്ടായിരുന്ന ഏജൻസിയും രംഗത്തെത്തി. വിദ്യാർഥിനികളെ പരിശോധിക്കുന്ന ചുമതല എൻടിഎ ഏൽപ്പിച്ചിരുന്നത് തിരുവനന്തപുരത്തെ സ്‌റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജൻസിയെ ആയിരുന്നു. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഈ ഉപകരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്. എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ സ്‌റ്റാർ ഏജൻസി പറയുന്നത്. എന്നാൽ കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ രണ്ട് വനിതാ ജീവനക്കാർ, മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്‌തത് എന്ന് പരീക്ഷാ സെന്റർ ആയിരുന്ന ആയൂർ മാർത്തോമാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി അധികൃതർ പറയുന്നു.
അഞ്ച് വിദ്യാർഥിനികൾ രേഖാമൂലം പരാതിപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സൈബർ പോലീസ് സംഘമാണ് കോളേജിലെത്തി പരീക്ഷാ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
Most Read: അതിശക്‌തമായ കടൽക്ഷോഭം; ശംഖുമുഖത്ത് ബലിതർപ്പണം നിരോധിച്ചു