തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനും, അനുബന്ധ പ്രവര്‍ത്തനങ്ങൾക്കും ശംഖുമുഖം കടപ്പുറത്ത് നിരോധനം ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്‌ടർ ഡോ നവ്ജ്യോത് ഖോസ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതിശക്‌തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബലിതർപ്പണത്തിന് നിരോധനം ഏർപ്പെടുത്തിയത്.
ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. മറ്റ് കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ മേഖലയാണിത്. അതിനാൽ തന്നെ സ്‌കൂബാ ടീമിനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനും റബര്‍ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്.
ശക്‌തമായ കടല്‍ക്ഷോഭത്തെ തുടർന്ന് 2019ലും, 2021ലും ശംഖുമുഖത്തെ കടല്‍ഭിത്തിയും നടപ്പാതയും തകര്‍ന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നിലവിൽ നടക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ ബീച്ചിലിറങ്ങാതിരിക്കാന്‍ ബാരിക്കേഡുകള്‍ വച്ച് തീരം അടച്ചിട്ടിരിക്കുകയാണ്.
Read also: അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; 5 വനിതാ ജീവനക്കാർ കസ്‌റ്റഡിയിൽ