കൊല്ലം: നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ 5 വനിതാ ജീവനക്കാർ കസ്‌റ്റഡിയിൽ. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജൻസി ജീവനക്കാരും ആണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഡിഐജി നിശാന്തിനി വ്യക്‌തമാക്കി.
അതേസമയം, അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതൽ പേർ പരാതിയുമായി രംഗത്തു വന്നു. പുതിയതായി അഞ്ച് വിദ്യാർഥികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാർഥികളുടെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കൊല്ലം ആയൂർ മാർത്തോമാ കോളേജിൽ നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകൾ ഇന്ന് ആയൂർ മാർത്തോമാ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‍യു, എബിവിപി, തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് കോളേജിലേക്ക് മാർച്ച് നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുളളിലേക്ക് തള്ളിക്കയറുകയും കല്ലെറിയുകയും ചെയ്‌തു. എബിവിപി, കെഎസ്‍യു പ്രവർത്തകർ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പോലീസ് ലാത്തി വീശിയതോടെ സംഘർഷം കനത്തു.
വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് കോളേജ് അധികൃതർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധം ശക്‌തമാക്കുകയായിരുന്നു.
Most Read: 5 ദിവസം കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്