ന്യൂഡെല്‍ഹി: ആരാധനാലയങ്ങള്‍ തുറക്കുന്നതുമായ് ബന്ധപ്പെട്ട് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി നടത്തിയ പരാമര്‍ശം തെറ്റായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
‘അത്തരമൊരു ഒഴുക്കന്‍ പ്രസ്‌താവന അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒഴിവാക്കാമായിരുന്നു’, ഷാ പറഞ്ഞു. കോഷ്യാരി എഴുതിയ കത്ത് താന്‍ വായിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണ് എന്നായിരുന്നു ഗവര്‍ണര്‍ കത്തിലൂടെ ആരോപിച്ചത്.
‘നിങ്ങള്‍ ഹിന്ദുത്വയുടെ ഉറച്ച ദാസനായിരുന്നു. രാമനോടുള്ള ഭക്‌തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വിത്തല്‍ രുക്‌മണി ക്ഷേത്രം, ഏകാദശി നാളില്‍ നിങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നത് വീണ്ടും നീട്ടിവെക്കുന്നതിന് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ?,” എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.
ശക്‌തമായ ഭാഷയിലാണ് ഉദ്ദവ് ഗവർണർക്കെതിരെ പ്രതികരിച്ചത് .”എന്റെ ഹിന്ദുത്വത്തിന് എനിക്ക് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്റെ ഹിന്ദുത്വ ആശയം ഒരിക്കലും മുംബൈയെ പാക് അധീന കശ്‌മീര്‍ എന്നുവിളിക്കുന്ന വ്യക്‌തിയെ സ്വാഗതം ചെയ്യുന്നതല്ല. ആരാധനാലയങ്ങള്‍ തുറക്കുന്നത് ഹിന്ദുത്വവും അവ തുറക്കാതിരിക്കുന്നത് മതേതരത്വവും ആണെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്? മതേതരത്വം എന്ന അടിത്തറയില്‍ നിന്നാണ് നിങ്ങള്‍ ഗവര്‍ണറായി സത്യപ്രതിജ്‌ഞ ചെയ്‌തത്. അതില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലേ?”- എന്നായിരുന്നു ഉദ്ദവിന്റെ മറുപടി.
Read also: പ്രചാരണത്തിന് ഇറങ്ങാന്‍ മോദിക്ക് മേല്‍ നിതീഷിന്റെ സമ്മര്‍ദ്ദം; ചിരാഗ് പാസ്വാന്‍