ഡെൽഹി: കരിമ്പ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച് കർഷകർ. ഉത്തർ പ്രദേശിൽ ബിജെപി സ്‌ഥാനാർഥികളെ വലക്കുന്നത് കരിമ്പ് കർഷകർ നേരിടുന്ന ദുരിതമാണ്. പഞ്ചസാര മില്ലുകൾ കരിമ്പ് ശേഖരിച്ച ശേഷം കർഷകർക്ക് തുക നൽകുന്നതിലെ കാലതാമസമാണ് ഈ മേഖലയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം.
ഹരിയാന, പഞ്ചാബ് സംസ്‌ഥാനങ്ങൾ നൽകുന്ന വിലയേക്കാൾ കുറഞ്ഞ തുകയാണ് ഉത്തർ പ്രദേശിലെ കർഷകർക്ക് ലഭിക്കുന്നത്. ഈ തുക പോലും കൃത്യമായി ലഭിക്കാത്തതാണ് കർഷക രോഷം ശക്‌തമാക്കിയത്.
കർഷകർക്ക് 1600 കോടിയോളം രൂപയാണ് മില്ലുകൾ ഇനിയും നൽകാനുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന സംസ്‌ഥാനം ഉത്തർപ്രദേശാണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ് കരിമ്പ് കർഷകര്‍ ഏറെയും.
ഗോതമ്പ് പോലെ സർക്കാർ നേരിട്ട് സംഭരിക്കാതെ, ഇടനിലക്കാർ വഴി കരിമ്പെടുക്കുന്നത് കൊണ്ടാണ് ഭീമമായ തുക കുടിശികയാകുന്നതെന്ന് കർഷകർ പറയുന്നു. കിട്ടാനുള്ള തുകയ്‌ക്ക് പലിശ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപനം നടത്തിയെങ്കിലും കർഷകർ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇതിന്റെ പ്രതിഫലനം തന്നെയായിരുന്നു ബിജെപി നേതാക്കൾക്ക് എതിരായ കർഷകരുടെ കരിങ്കൊടി പ്രതിഷേധം.
കർഷകരുടെ തുക 15 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ മില്ല് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള മോഹന വാഗ്‌ദാനങ്ങൾ മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുപിയിൽ എസ്‌പി അധികാരത്തിലേറിയാൽ 15 ദിവസത്തിനുള്ളിൽ കരിമ്പ് കർഷകർക്ക് തുക കൈമാറുമെന്ന വാഗ്‌ദാനവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്.
Most Read: എസ്ബിഐയിൽ കവർച്ച; ജീവനക്കാരെ കത്തിമുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണവും