ന്യൂഡെൽഹി: ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്ന മോഹന്‍ ദേല്‍ക്കറുടെ ആത്‌മഹത്യയില്‍ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യവുമായി മഹാരാഷ്‌ട്ര ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് പരാതി ലഭിച്ചു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ് പരാതി നല്‍കിയത്.
രാഷ്‌ട്രപതി, പ്രധാനമന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കും സലീം മടവൂർ പരാതി നല്‍കിയിട്ടുണ്ട്. ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും ഏഴ് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തിയായിരുന്നു മോഹന്‍ ദേല്‍ക്കര്‍. കഴിഞ്ഞ തവണ സിറ്റിംഗ് എംപിയായ ബിജെപി നേതാവ് നാതുഭായി പട്ടേലിനെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് ദേല്‍ക്കര്‍ വിജയിച്ചത്.
എന്നാൽ 2021 ഫെബ്രുവരി 22ന് മോഹന്‍ ദേല്‍ക്കറെ മുംബൈ മറൈന്‍ ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗസില്‍ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ ആത്‌മഹത്യ കുറിപ്പിലൂടെ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ദാദ്ര നഗര്‍ ഹവേലിയിലെ ചില ഉന്നത ഉദ്യോഗസ്‌ഥരെയും ഇതിന്റെ കാരണക്കാരായി ദേൽക്കർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ പ്രഫുൽ പട്ടേലിനെതിരെ മോഹൻ ദേൽക്കറുടെ മകൻ അഭിനവും പരാതിയുമായി രംഗത്ത് വന്നിരുന്നു. തന്റെ പിതാവിനെ ജയിലിൽ അടയ്‌ക്കാതിരിക്കാൻ 25 കോടി ആവശ്യപ്പെട്ടുവെന്നും, ഭീഷണിപ്പെടുത്തിയെന്നും അഭിനവ് ആരോപിച്ചിരുന്നു.
എന്നാൽ കേസ് ഏറ്റെടുത്ത മഹാരാഷ്‌ട്ര പോലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന് സലീം മടവൂർ തന്റെ പരാതിയിൽ പറയുന്നു. അതിനാൽ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമോ, സിബിഐയോ കേസ് അന്വേഷിക്കണം എന്ന് നിര്‍ദ്ദേശിക്കണമെന്ന് സലീം ചീഫ് ജസ്‌റ്റിസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Read Also: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ