ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ലോക റെക്കോർഡോടെ വീണ്ടും സ്വർണ നേട്ടം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ F64 വിഭാഗത്തിൽ സുമിത് ആന്റിലാണ് ലോക റെക്കോർഡോടെ സ്വർണം നേടിയത്. ഫൈനലിൽ മൂന്ന് തവണ ലോക റെക്കോർഡ് ഭേദിച്ച സുമിത് 68.55 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ കരസ്‌ഥമാക്കിയത്.
ഫൈനലിൽ ആദ്യ ശ്രമത്തിൽ തന്നെ 66.95 മീറ്റർ എറിഞ്ഞ് സുമിത് ലോക റെക്കോർഡ് ഭേദിക്കുകയായിരുന്നു. തുടർന്ന് രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. ശേഷം 5ആം ശ്രമത്തിലാണ് വീണ്ടും താൻ സൃഷ്‌ടിച്ച റെക്കോർഡുകൾ തിരുത്തി സുമിത് 68.55 മീറ്റർ എറിഞ്ഞ് സ്വർണനേട്ടം കൈവരിച്ചത്. സുമിത്തിനൊപ്പം മൽസരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാം സ്‌ഥാനവും സ്വന്തമാക്കി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ നേട്ടം.
ഓസ്‌ട്രേലിയയുടെ മൈക്കല്‍ ബുരിയാൻ 66.29 മീറ്റർ എറിഞ്ഞ് ജാവലിൻ ത്രോയിൽ വെള്ളിയും, ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു 65.61 മീറ്റർ എറിഞ്ഞ് വെങ്കലവും നേടി. അതേസമയം തന്നെ പാരാലിമ്പിക്‌സിൽ ലോക റെക്കോർഡോടെ ഇന്ത്യൻ വനിതാ ഷൂട്ടർ അവനി ലേഖര നേരത്തെ സ്വർണം സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം കൂടിയാണ് അവനി സ്വന്തമാക്കിയത്. ഇന്ത്യ ഇതുവരെ 7 മെഡലുകളാണ് പാരാലിമ്പിക്‌സിൽ കരസ്‌ഥമാക്കിയത്.
Read also: കർഷക പ്രതിഷേധം തള്ളി ഹരിയാന മുഖ്യമന്ത്രി; പിന്നിൽ കോൺഗ്രസെന്നും ആരോപണം