ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി. അഡീഷണൽ സെഷൻസ് ജഡ്‌ജ് ഗീതാഞ്‌ജലി ഗോയലാണ് വിധി പ്രസ്‌താവിക്കുക. ശശി തരൂരിനെതിരെ ആത്‍മഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതാണ് പോലീസിന്റെ ആവശ്യം.
ഇതിന് മുമ്പ് വിധി പറയാനായി മൂന്ന് തവണ തീയതി നിശ്‌ചയിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു. ഒടുവിൽ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡെൽഹി പോലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡെൽഹി പോലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ ആവാമെന്ന് വ്യക്‌തമാക്കിയ കോടതി ഇനിയൊരു അപേക്ഷക്ക് അനുമതി നല്‍കില്ലെന്നും വ്യക്‌തമാക്കിയിരുന്നു.
ഡെൽഹിയിലെ ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതകമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല. ഒടുവില്‍ ആത്‍മഹത്യ പ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഐപിസി 306 ആത്‍മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാം.
Most Read: അസം-മിസോറാം അതിർത്തി തർക്കം; സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു