കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഇതാണ് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ ബാധിക്കുന്നതെന്ന് പരിസ്‌ഥിതി പ്രവർത്തകർ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ സ്‌ഫോടനം നടത്തുന്ന ക്വാറികളും 100 മീറ്റർ പരിധിയിൽ സ്‌ഫോടനം നടത്താത്ത ക്വാറികളും പാടില്ലെന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. അതേസമയം, സ്‌റ്റേ മാത്രമാണെന്നും, വിശദമായ വാദം കോടതി കേൾക്കുമെന്നതിനാൽ പ്രശ്‌നമില്ലെന്നുമാണ് ക്വാറി ഉടമകളുടെ വാദം. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കടക്കം സ്‌റ്റേ ഉത്തരവ് ബാധകമാണ്.
അതേസമയം, സ്‌റ്റേ ആണെങ്കിലും കോടതിയുടെ അന്തിമ റിപ്പോർട് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ക്വാറിക്കെതിരായി നിൽക്കുന്ന നാട്ടുകാരും പരിസ്‌ഥിതി പ്രവർത്തകരും പറയുന്നത്. വിദഗ്‌ധ പഠന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്ര മലിനീകരണ ബോർഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഹരിത ട്രൈബ്യൂണൽ ക്വാറിയുടെ ദൂരപരിധി നിശ്‌ചയിച്ചതെന്ന് പരിസ്‌ഥിതി പ്രവർത്തകർ പറഞ്ഞു.
Read Also: ദേശീയ പാതാ വികസനം; കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി