പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ദേശീയപാതാ 66 , ആറുവരിയാക്കുന്നതിന്റെ വികസന പ്രവർത്തികളാണ് ആരംഭിച്ചത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്തുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്. നഷ്‌ടപരിഹാര തുക കൈപ്പറ്റിയ ഉടമകൾ തന്നെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്. 1,08,000 കൈവശക്കാരിൽ നിന്നായി 203 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
അതേസമയം, നഷ്‌ടപരിഹാരം കൈപ്പറ്റി ഒരുമാസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാൽ മതിയെന്നായിരുന്നു ഉടമകൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ, നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഉടമകൾ അവരുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുകയാണ്. അതേസമയം, നഷ്‌ടപരിഹാരത്തുകയിൽ ആറുശതമാനം കുറവ് വരുത്തിയാണ് പണം നൽകിയിരിക്കുന്നത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് താമസം മാറിയവർ വീടുകളും പൊളിച്ചുതുടങ്ങിയിട്ടുണ്ട്.
കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലർ വിലക്കുറവിൽ ഓഫറുകൾ നൽകി ഉൽപന്നങ്ങൾ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. ഉടമകളിൽ ചിലർ കെട്ടിടങ്ങളുടെ വാടകയും അഡ്വാൻസും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, പുനരധിവാസത്തിനായി 75,000 രൂപയാണ് വ്യാപാരികൾക്ക് നൽകുന്നത്. 3,496 കോടി രൂപയാണ് ജില്ലയിൽ മൊത്തം നഷ്‌ടപരിഹാരമായി നൽകേണ്ട പണം. ഇതുവരെ 1,931 കോടി രൂപ വിതരണം ചെയ്‌തു.
Read Also: പാലക്കാട്ട് ഇന്ന് റെഡ് അലർട്; ജാഗ്രതാ മുന്നറിയിപ്പ്