ന്യൂഡെൽഹി: ജഹാംഗീർപുരിലെ ഇടിച്ചുനിരത്തലിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി. തൽസ്‌ഥിതി തുടരാൻ ജസ്‌റ്റിസ് എൻവി രമണ നിർദ്ദേശം നൽകി. ജഹാംഗീർപുരിലെ അനധികൃത നിർമാണങ്ങൾ ബിജെപി ഭരിക്കുന്ന വടക്കൻ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ മേഖലയിലാണ് പൊളിച്ചുനീക്കൽ നടക്കുന്നത്. സ്‌ഥലത്ത് വൻ പോലീസ് സന്നാഹമുണ്ട്.
പ്രത്യേക നിരീക്ഷണങ്ങളോ പരാമർശങ്ങളോ നടത്താതെ വളരെ പെട്ടെന്ന് തന്നെ അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജംഇയ്യത്തുൽ ഉലമ ഹിന്ദ് സുപ്രീം കോടതിയിൽ വിഷയവുമായി ബന്ധപ്പെട്ട് ഹരജി നൽകിയിരുന്നു. കലാപ കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകൾ യാതൊരു നടപടി ക്രമങ്ങളും കൂടാതെ ഏകപക്ഷീയമായി പൊളിച്ചുനീക്കുന്നത് തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. ജഹാംഗീർപുരിൽ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. കെട്ടിട ഉടമകൾക്ക് നോട്ടീസ് പോലും നൽകാതെയാണ് കോർപറേഷന്റെ അടിയന്തര നീക്കമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി താൽകാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു.
Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം