നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന കമ്മിറ്റി രംഗത്ത്. വീഴ്‌ചക്ക് നേരിട്ട് ഉത്തരവാദികളായവരെ യൂണിയൻ പരിഗണവെച്ച് ഒഴിവാക്കുകയും മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌തത് വിവേചനപരമാണെന്നാണ് ആക്ഷേപം. സംഭവത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് ഇന്ന് പരാതി നൽകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
2021 ഒക്‌ടോബർ ഏഴിനായിരുന്നു സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോടേക്ക് പുറപ്പെട്ട ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ട് ടയറുകളും ഇടത് ഭാഗത്ത് ഒരു ടയറുമാണ് ഉണ്ടായിരുന്നത്. യാത്രാമധ്യേ ബസിന്റെ പുറകിൽ നിന്ന് വലിയ ശബ്‌ദം കേട്ട് ഡ്രൈവറും കണ്ടക്‌ടറും നോക്കിയപ്പോഴാണ് ഒരു ടയർ ഇല്ലാത്തത് ശ്രദ്ധയിൽപെട്ടത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും നടത്തിയതിനെ തുടർന്ന് ഇൻസ്‌പെക്‌ടർ സി ബാലൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൻമേലാണ് ഏഴ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തത്.
നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കുകളായ കെപി സുകുമാരൻ, കെ അനൂപ്, കെടി അബ്‌ദുൾ ഗഫൂർ, ഇ രഞ്‌ജിത് കുമാർ, എപി ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്‌ടർ എൻ അബ്‌ദുൾ അസീസ്, കെ സുബ്രമഹ്ണ്യൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ, സർവീസ് പുറപ്പെടും മുൻപ് ടയറുകൾ, ഇന്ധനനില തുടങ്ങിയവ ശ്രദ്ധിക്കേണ്ട ഡ്രൈവർ, കണ്ടക്‌ടർ എന്നിവർക്കെതിരെയും, അസി. ഡിപ്പോ എഞ്ചിനിയർക്കെതിരെയും നടപടി സ്വീകരിക്കാത്തതിലാണ് ആക്ഷേപം ഉയരുന്നത്. മൂവരും ഭരണകക്ഷി യൂണിയൻ അംഗങ്ങൾ ആയതിനാലാണ് നടപടി എടുക്കാത്തതെന്നാണ് ആരോപണം.
Most Read: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു