തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത നടപടി ശരിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയർമാന് കടുംപിടിത്തം ഉണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.
സർക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും, വിഷയത്തിൽ അന്വേഷണത്തിന് ശേഷം ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ മാസം 12ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ഓഫിസിലേക്ക് അതിക്രമിച്ച് കയറിയതിൽ ചെയർമാന് മാത്രമല്ല എല്ലാ ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ മതിയാകൂ.
പ്രതിഷേധ സമരത്തിന് കെഎസ്ഇബിയിലെ ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കിയ നടപടിയിൽ പുനഃപരിശോധന നടത്താൻ ചെയർമാന് നിർദ്ദേശം നൽകിയതായും മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്‌തമാക്കി. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്‌തുവെന്നും കെഎസ്ഇബി ചെയർമാൻ സ്‌ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്‌ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാനെതിരെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹവും പ്രതിഷേധവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ വിലക്ക് മറികടന്നുകൊണ്ടായിരുന്നു ഈ നീക്കം. ഇതേ തുടർന്നാണ് സുരേഷ് കുമാറിനെതിരെ നടപടി എടുത്തത്. കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമവിരുദ്ധമായി സസ്‌പെൻഡ് ചെയ്‌തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം.
അനുമതി കൂടാതെ അവധിയിൽ പോയി, ചുമതല കൈമാറുന്നതിൽ വീഴ്‌ച വരുത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചു മാർച്ച് 28ന് ആയിരുന്നു വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനിയർക്ക് സസ്‌പെൻഷൻ ഉത്തരവ് നൽകിയത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിച്ചിരുന്നു. അതേസമയം, സസ്‌പെൻഷൻ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും, സമരം ചെയ്‌തതിൽ ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്നുമാണ് എംജി സുരേഷ് കുമാറിന്റെ പ്രതികരണം.
Most Read: ‘സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല’; ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ