കൊച്ചി: ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി സൗഹൃദ ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്ന് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടിരുന്നതായും സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറയുന്നു. തനിക്ക് കോൺസുലേറ്റിലുള്ള സ്വാധീനം നന്നായി അറിയാമായിരുന്ന അനിൽ നമ്പ്യാർ ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ തേടിയിരുന്നതായും മൊഴിയിലുണ്ട്.
അനിൽ നമ്പ്യാർക്കെതിരെ ദുബൈയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷിനെ ബന്ധപ്പെടുന്നത്. കേസ് ഒഴിവാക്കുന്നതിനായി അനിൽ നമ്പ്യാർ സ്വപ്ന സുരേഷിന്റെ സഹായം തേടിയിരുന്നു. ഇതിനു ശേഷമാണ് ഇരുവരും സൗഹൃദത്തിലായത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണ സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചിരുന്നു. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ പ്രശ്നം ഗുരുതരമാകുമെന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുലർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടിരുന്നതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അത്തരത്തിൽ ഒരു കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും അനിൽ നമ്പ്യാർ സ്വപ്നയോട് പറഞ്ഞിരുന്നു. കോൺസുലർ ജനറലിനു നൽകേണ്ട കത്തിന്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം താൻ ഒളിവിൽ പോയതിനാൽ പിന്നീട് അനിൽ നമ്പ്യാരുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും മൊഴിയിലുണ്ട്.