കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്‌ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്‌റ്റഡിയിൽ ആയിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്‌ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹരജി നൽകിയിരിക്കുന്നത്.
അതിനിടെ, ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകാനാകില്ലെന്ന് കോടതി ഇന്ന് വ്യക്‌തമാക്കിയിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹരജി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്‌റ്റംസ് എതിർത്തിരുന്നു.
അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ലെന്നും എന്നാൽ നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാം എന്നുമായിരുന്നു കസ്‌റ്റംസ് നിലപാട്. നേരത്തെ കസ്‌റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്‌ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ, പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.
Most Read: അയാൾ മുസ്‌ലിം ലീഗല്ലെ, അതിന്റെ വിവരക്കേടാണ്; പികെ ബഷീറിന് മറുപടിയുമായി എംഎം മണി