തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് രജിസ്‌റ്റർ ചെയ്‌ത് ഒരു വർഷമാകുമ്പോൾ അനുബന്ധ കേസുകളിൽ കുറ്റപത്രം നൽകാനൊരുങ്ങി കസ്‌റ്റംസ്. ഈന്തപ്പഴവും ഖുർആനും ഇറക്കുമതി ചെയ്‌ത കേസിൽ മുൻ മന്ത്രി കെടി ജലീലിന് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം. കൂടാതെ, സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയിൽ പരമർശിച്ചിരിക്കുന്ന രണ്ട് ഉന്നതർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയെ സമീപിക്കും. ഇവർ തന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ കുറ്റപത്രം നൽകുന്നതിനുള്ള അന്തിമ നടപടികളിലാണ് നിലവിൽ കസ്‌റ്റംസ്. ഇതിന് മുന്നോടിയായി കോൺസുൽ ജനറലും അറ്റാഷെയും അടക്കം 53 പേർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സ്വർണക്കടത്ത് കേസിന് പുറമേ ഡോളർ കടത്ത് കേസിലും ഈന്തപ്പഴം, ഖുർആൻ ഇറക്കുമതി കേസിലും ഉടൻ കുറ്റപത്രം നൽകും.
സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് നൽകിയ നോട്ടീസിലെ കണ്ടെത്തലുകൾ ഇടതുസർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളുകളും സംസ്‌ഥാന പ്രോട്ടോക്കോൾ ഡിപ്പാർട്മെന്റിനെയും മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺസുൽ ജനറലുമായി നിരന്തരം കൂടിക്കാഴ്‌ചകൾ നടത്തിയെന്ന് കസ്‌റ്റംസിന്റെ ഷോകോസ് നോട്ടീസിലുണ്ട്. മന്ത്രിമാർ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം സ്‌ഥാപിച്ചിരുന്നു എന്നും കസ്‌റ്റംസ് കണ്ടെത്തിയിരുന്നു.
അതേസമയം, കസ്‌റ്റംസ് അന്വേഷണത്തിന് പുറമെ വിവാദമായ ലൈഫ്‌മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണവും പൂർത്തിയായിട്ടില്ല. ആദായനികുതി വകുപ്പിന്റെ അന്വേഷണവും പാതിവഴിയിലാണ്.
Also Read: എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി