മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമര രംഗത്തുള്ള എസ്.വൈ.എസ് ഇന്ന് ‘കുടുംബ സമരം’ നടത്തി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് ഇന്ന് സമര പരിപാടികള്‍ സംഘടിപ്പിച്ചത്. ബോധവല്‍ക്കരണം, മുദ്രാവാക്യം, പ്ലക്കാര്‍ഡ് പ്രദര്‍ശനം എന്നിവയായിരുന്നു സമര പരിപാടികള്‍.
‘നിരന്തര സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. വേണ്ടി വന്നാല്‍ കൂടുതല്‍ ശക്തമായ ബഹുജന സമര പരിപാടികളിലേക്ക് കടക്കും. ഇന്നത്തെ കുടുംബ സമരത്തില്‍ ജില്ലയില്‍ നിന്ന് മാത്രം ആയിരത്തിലധികം കുടുംബങ്ങള്‍ പങ്കാളികളായി. ഇത് വരാനിരിക്കുന്ന ജനകീയ പ്രതിഷേധത്തിന്റെ സൂചനയാണ്’. സംഘാടകര്‍ വ്യക്തമാക്കി.
“2015 ല്‍ റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കുകയും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് എടുത്തു കളയുകയും ചെയ്തിരുന്നു. ഇവയെല്ലാം പുനഃസ്ഥാപിച്ചത് എസ് വൈ എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നീണ്ടകാലം നടത്തിയ ശക്തമായ പ്രക്ഷോഭ പരിപാടികളുടെ അനന്തര ഫലമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ മറവില്‍ വീണ്ടും വിമാനത്താവളത്തിന് എതിരെയുള്ള നീക്കങ്ങള്‍ ഏതൊക്കെയോ കോണുകളില്‍ നിന്ന് ശക്തമാക്കിയിട്ടുണ്ട്”.
“ഇന്ത്യയില്‍ നിന്ന് കോവിഡ് ചികിത്സാ സഹായത്തിന് സൗദിയിലേക്ക് പോയ നഴ്സുമാരെ തിരികെ എത്തിക്കാനുള്ള വലിയ വിമാനം കരിപ്പൂരില്‍ ഇറക്കാനായി സൗദി എയര്‍ലൈന്‍സ് നല്‍കിയ അപേക്ഷ നിരസിച്ച ദിവസമാണ് ഞങ്ങളുടെ ഈ കുടുംബ സമരം എന്നത് യാദൃശ്ചികമാണ്. ഈ മാസം 14-നാണ് നഴ്സുമാരുമായി സൗദി വിമാനം കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്നത്. അതിനായി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷ ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നേരിട്ടാണ് നിരസിച്ചത്. കരിപ്പൂരിന് തിരിച്ചടിയാണ് ഈ തീരുമാനം.
Related News: ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം
വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നല്‍കാതിരിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ഘട്ടം ഘട്ടമായി തടയാനാണ്. കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ടുകള്‍ക്ക് ഗുണകരമായ ഈ തീരുമാനം കരിപ്പൂരിന് തിരിച്ചടിയാകും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഒന്നായ തിരുവനന്തപുരം സര്‍ക്കാര്‍ കൈവിടുകയാണ്. പിന്നെ ഉള്ളത് കരിപ്പൂരാണ്, ഇതിനെ ഘട്ടം ഘട്ടമായി ശ്വാസം മുട്ടിച്ചു കൊല്ലാനുമാണ് പരിപാടി”.
ആശങ്കാജനകമായ ഇത്തരം സാഹചര്യത്തിലാണ് എസ് വൈ എസ് വീണ്ടും സമരവുമായി രംഗത്തുവന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്ന മലബാര്‍ ജില്ലകളിലെ പ്രവര്‍ത്തകരും പ്രവാസി കുടുംബങ്ങളും സമരത്തില്‍ പങ്കാളികളാകും സമര സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ് തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് സമരത്തില്‍ പങ്കാളിയായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടുംബ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജമാല്‍ കരുളായി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, എ.പി ബഷീര്‍ ചെല്ലക്കൊടി, വി.പി.എം ഇസ്ഹാഖ്, ഉമര്‍ മുസ്ലിയാര്‍ നിലമ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Related News: കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍