കാബൂൾ: അഫ്‌ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ. പകരം താലിബാൻ പതാക സ്‌ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തിമ ഘട്ടത്തിലാണ്. അഫ്ഗാനിസ്ഥാനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം ഇതിനോടകം താലിബാൻ ഏറ്റെടുത്തു.
താലിബാൻ അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ ഇന്നലെ രാവിലെയോടെയാണ് പ്രവേശിച്ചത്. ഇതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്‌ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്‌ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്.
താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. അഫ്‌ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെ റിപ്പോർട് ചെയ്‌ത ഈ വിവരം പിന്നാലെ ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്‌ഥരും സ്‌ഥിരീകരിച്ചു. വൈസ് പ്രസിഡണ്ട് അമിറുള്ള സാലെയും പലായനം ചെയ്‌തുവെന്നാണ് വിവരം. ഇവർ എവിടേക്കാണ് രക്ഷപ്പെട്ടതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല. താജിക്കിസ്‌ഥാനിലേക്കാണ് ഇവർ പോയതെന്നാണ് അൽ ജസീറ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
നിലവിൽ അഫ്‌ഗാനിലെ ഭരണത്തിന് മൂന്നംഗ താൽകാലിക സമിതിയെ താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡണ്ട് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ഗുൽബുദീൻ ഹെക്‌മത്യാർ, അബ്‌ദുല്ല അബ്‌ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
Most Read: മേഘാലയ മുഖ്യമന്ത്രിയുടെ വീടിനുനേരെ ആക്രമണം; ഷില്ലോങ്ങിൽ കർഫ്യൂ