ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം. വിമത ഗ്രൂപ്പായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുൻ നേതാവിന്റെ മരണത്തെ തുടർന്നാണ് ഒരു സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞത്. ഷില്ലോങ്ങിൽ രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ 5 മണി വരെ കർഫ്യൂ ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടന്ന നിരവധി സംഭവങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷില്ലോങ്ങിൽ അസമിൽ നിന്നുള്ള ഒരു വാഹനവും ആക്രമിക്കപ്പെട്ടു. ഡ്രൈവറിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടു.
അതേസമയം ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ആയിരുന്നുവെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം കർഫ്യൂ തുടരുന്നതുവരെ ഷില്ലോങ്ങിലേക്ക് പോകരുതെന്ന് അസം പോലീസ് സ്‌പെഷ്യൽ ഡിജിപി ജിപി സിംഗ് സംസ്‌ഥാനത്തെ ജനങ്ങളോട് അഭ്യർഥിച്ചു. ‘ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം ഷില്ലോങ്ങിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ തുടരുന്നതുവരെ അസമിൽ നിന്നുള്ള ആളുകൾ ഷില്ലോങ്ങിലേക്ക് പോകരുതെന്ന് നിർദ്ദേശിക്കുന്നു,’ ഡിജിപി ട്വീറ്റിലൂടെ അറിയിച്ചു.
മുൻ വിമത നേതാവ് ചെറിഷ്സ്‌റ്റാർഫീൽഡ് തങ്കിയൂവാണ് അദ്ദേഹത്തിന്റെ വസതിയിൽ പോലീസ് നടത്തിയ റെയ്‌ഡിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സംസ്‌ഥാന ആഭ്യന്തര മന്ത്രി ലഖ്‌മെൻ റിംബുയി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
വിമത നേതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചിരുന്നു. ലൈതുംഖ്രയിലെ സ്‍ഫോടനത്തിൽ പങ്കുണ്ടെന്നതിന്റെ തെളിവുകളുടെ അടിസ്‌ഥാനത്തിൽ വ്യാഴാഴ്‌ച രാത്രിയാണ് തങ്കിയൂവിന്റെ വീട് പോലീസ് റെയ്‌ഡ് ചെയ്‌തത്. എന്നാൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പോലീസ് വെടിയുതിർത്തതെന്ന് അധികൃതർ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
അതേസമയം മുൻ വിമത നേതാവിന്റെ മരണത്തെ തുടർന്ന് ഷില്ലോങ്ങിന്റെ ചില ഭാഗങ്ങളിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നുണ്ട്. നൂറുകണക്കിന് ആളുകളാണ് കറുത്ത വസ്‍ത്രങ്ങളും കറുത്ത പതാകകളും വഹിച്ചുകൊണ്ട്, തങ്കിയൂവിന്റെ ശവസംസ്‌കാര ഘോഷയാത്രയിൽ പങ്കെടുത്തത്.
തങ്കിയൂവിന്റെ മരണത്തിൽ പോലീസിനേയും സംസ്‌ഥാന സർക്കാരിനേയും കുറ്റപ്പെടുത്തി നിരവധിപേർ കരിങ്കൊടിയുമായി ഷില്ലോങ്ങിലെ തെരുവുകളിൽ അണിനിരന്നു. പലരും അവരുടെ വീടുകളുടെ ടെറസിൽ പ്ളക്കാർഡുകളുമേന്തി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Most Read: പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ