ചെന്നൈ : തമിഴ്നാട്ടില്‍ സിനിമ തീയേറ്ററുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് വ്യക്‌തമാക്കി സര്‍ക്കാര്‍. നേരത്തെ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാനത്ത് നിന്നും ഉയര്‍ന്ന നിരവധി ആളുകളുടെ നിര്‍ദേശ പ്രകാരമാണ് അത്തരം തീരുമാനം ആദ്യം എടുത്തത്. എന്നാല്‍ അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നതോടെയാണ് ഇപ്പോള്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തോടെ അടച്ചിട്ടിരുന്ന തമിഴ്നാട്ടിലെ തീയേറ്ററുകള്‍ പൊങ്കല്‍ റിലീസിനായി ചിത്രങ്ങള്‍ എത്തുന്നതോടെ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരം വിജയ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് എല്ലാ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതിനൊപ്പം സിനിമ ആരംഭിക്കുന്നതിന് മുന്നോടിയായി കോവിഡ് ബോധവല്‍ക്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കണമെന്നും, പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ബുക്കിംഗ് രീതി പ്രോൽസാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട്