ചെന്നൈ: വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ എല്ലാ സജ്‌ജീകരങ്ങളും പൂർത്തിയാക്കി തമിഴ്‌നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽഎൽ വാക്‌സിൻ കോംപ്ളക്‌സിലും കൂനൂരിലെ പാസ്‍ചർ ഇൻസ്‌റ്റിറ്റ്യൂട്ടിലും കേന്ദ്ര സംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു സംസ്‌ഥാനം.
കോവിഡ് 19 വാക്‌സിൻ ഉൽപാദനത്തിനായി എച്ച്‌എൽഎൽ വാക്‌സിൻ കോംപ്ളക്‌സ് പാട്ടത്തിന് തമിഴ്‌നാട് സർക്കാരിന് കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കാൻ സുപ്രീം കോടതിയിൽ തമിഴ്‌നാട് ഹരജിയും നൽകിയിട്ടുണ്ട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി കരാറുണ്ടാക്കി വാക്‌സിൻ ഉൽപാദിപ്പിക്കാനാണു തമിഴ്‌നാട്ടിന്റെ ശ്രമം.
കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഉടൻതന്നെ വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ സംസ്‌ഥാന ആരോഗ്യ വകുപ്പ് തയാറാണെന്ന് ആരോഗ്യ മന്ത്രി എം സുബ്രഹ്‌മണ്യനും പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മറുപടി വൈകുന്നതാണു തിരിച്ചടിയാകുന്നത്. ചെങ്കൽപ്പെട്ടിലെ വാക്‌സിൻ ഉൽപാദന കേന്ദ്രം പൂർണ സജ്‌ജമാണെന്നും പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപീകരിച്ചതായും വാക്‌സിൻ ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്‌ണൻ പറഞ്ഞു.
Also Read: കലാപത്തിന് ശ്രമിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താകും; രാജ്‌മോഹൻ ഉണ്ണിത്താൻ