കൊച്ചി: കാക്കനാട് 11 കോടിയുടെ ലഹരിമരുന്ന് കേസിൽ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്‌റ്റിലായ സുസ്‌മിത ഫിലിപ്പെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച്. കേസിലെ 12ആം പ്രതിയാണ് ഇവർ. മയക്കുമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോട്ടയത്തെ ഒരു സ്‌കൂളിൽ ഇവർ കുറച്ചുനാൾ ജോലി ചെയ്‌തിരുന്നു. കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തിയത് സുസ്‌മിതയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസമാണ് സുസ്‌മിത എക്‌സൈസിന്റെ പിടിയിലായത്. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നു എന്ന് എക്‌സൈസ് സംഘം പറയുന്നു. മുഖ്യപ്രതികളുടെ അക്കൗണ്ടിലേക്ക് ഇവർ വൻ തുക നിക്ഷേപിച്ചതായി കസ്‌റ്റഡി അപേക്ഷയിൽ എക്‌സൈസ് വ്യക്‌തമാക്കിയിട്ടുണ്ട്. ഗൂഢാലോചനയിൽ അടക്കം പങ്കാളിയായ ഇവരെ ചോദ്യം ചെയ്യണമെന്നായിരുന്നു എക്‌സൈസിന്റെ ആവശ്യം. ഏഴാം തീയതി വരെയാണ് കോടതി കസ്‌റ്റഡി അനുവദിച്ചിരിക്കുന്നത്.
ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തിക സഹായം ഉൾപ്പടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്‌മിത ആയിരുന്നു. വൻകിട ഹോട്ടലുകളിലും ക്‌ളബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിരുന്നു. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.
ഇതുവരെ പന്ത്രണ്ട് പേരാണ് കേസിൽ അറസ്‌റ്റിലായിട്ടുള്ളത്. ഇവരിൽ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയിൽ നിന്നടക്കം കോളുകൾ എത്തിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഇനിയും ഏറെ പേർ പിടിയിലാകാനുണ്ടെന്നും എക്‌സൈസ് പറയുന്നു.