പാറ്റ്‌ന: ബിഹാറില്‍ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിൽ പോര് മുറുകുന്നു. തേജ് പ്രതാപ് യാദവും തേജസ്വി യാദവും തമ്മിലാണ് നിലവിലെ മൽസരം. ബിഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്‌ഥാനാർഥിയെ പിന്തുണക്കുമെന്ന് തേജ് പ്രതാപ് പറഞ്ഞു. സംസ്‌ഥാനത്ത് ആര്‍ജെഡിയും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സ്‌ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അർജെഡിയെ തള്ളി കോൺഗ്രസിനെ പിന്തുണക്കുമെന്ന തേജ് പ്രതാപിന്റെ പ്രസ്‌താവന.
പാർട്ടിക്കുള്ളിലെ അധികാര വടംവലിയുടെ ഭാഗമായാണ് തേജ് പ്രതാപിന്റെ നീക്കമെന്നാണ് സൂചന. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ അശോക് കുമാര്‍ കഴിഞ്ഞ ദിവസം തേജ് പ്രതാപുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒക്‌ടോബര്‍ 30നാണ് ബിഹാറിലെ കുശ്വേശര്‍ അസ്‌താന്‍, താരാപൂര്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കുശ്വേശറില്‍ കോണ്‍ഗ്രസ് സ്‌ഥാനാർഥിയെയും താരാപൂരില്‍ ആര്‍ജെഡി സ്‌ഥാനാർഥിയെയും പിന്തുണക്കുമെന്നാണ് തേജ് പ്രതാപ് അറിയിച്ചത്. അടുത്തിടെ തേജ് പ്രതാപ് വിദ്യാർഥികളുടെ കൂട്ടായ്‌മ എന്ന നിലയില്‍ രൂപീകരിച്ച ഛാത്രാ ജനശക്‌തി പരിഷത്ത് എന്ന സംഘടനയുടെ കീഴിലാവും തിരഞ്ഞെടുപ്പ് പ്രചാരണം.
Read also: സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി