തിരുവനന്തപുരം: സംസ്‌ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
നിലവിലെ താപനിലയേക്കാൾ രണ്ടു മുതൽ നാല് വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. അതേസമയം, സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്‌ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെയാണ് പുനഃക്രമീകരിച്ചത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തി.
പകൽ സാമ്യം ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്‌ഥയിൽ ഉള്ളവർക്ക് ഉച്ചക്ക് 12ന് ഷിഫ്റ്റ് അവസാനിക്കും. വൈകിട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. അതിനിടെ, ജലദൗർലഭ്യം പരിഹരിക്കുന്നതിന് വേണ്ടി ശുദ്ധജല വിതരണം നടത്തുന്നതിന് ചിലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു.
മാർച്ച് 31നകം പഞ്ചായത്തുകൾക്ക് ആറുലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചിലവഴിക്കാം. അതിന് ശേഷം മേയ് 31 വരെ യഥാക്രമം 12 ലക്ഷവും 17 ലക്ഷവും 22 ലക്ഷവും ചിലവഴിക്കാൻ അനുമതിയുണ്ട്.
Most Read| ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്