ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സർക്കാർ നടപടി.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി ജാഫർ ഹുസൈൻ ബട്ട് (പോലീസ് കോൺസ്‌റ്റബിൾ), റാഫി ബട്ട് (പിഡബ്ള്യുഡി ജൂനിയർ അസിസ്‌റ്റന്റ്), അബ്‌ദുൾ ഹമീദ് വാനി (അധ്യാപകൻ), ലിയാഖത് അലി കാക്രൂ (അധ്യാപകൻ), താരിഖ് മെഹമൂദ് കോലി (റേഞ്ച് ഓഫീസർ), ഷൗക്കത്ത് അഹമ്മദ് ഖാൻ (പോലീസ് കോൺസ്‌റ്റബിൾ) എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്.
നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിനും അവരുടെ അനുയായികളായി പ്രവർത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ നൽകിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.
കഴിഞ്ഞവർഷം ജൂലായിലും 11 സർക്കാർ ജീവനക്കാരെ സമാനമായ രീതിയിൽ ജമ്മു കശ്മീർ ഭരണകൂടം പിരിച്ചു വിട്ടിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഈ നടപടി.
Read Also: ‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി