ഹൈദരാബാദ്: തുടര്‍ച്ചയായി തീവ്രവാദ സൈറ്റുകള്‍ ബ്രൗസ് ചെയ്‌ത വിദ്യാർഥിയെ കസ്‌റ്റഡിയിൽ എടുത്തു. ഫലക്‌നുമയില്‍ നിന്നുള്ള 18കാരനായ സുലൈമാനെയാണ് തെലങ്കാന പോലീസ് ഇന്റലിജന്‍സ് വിഭാഗം കസ്‌റ്റഡിയിലെടുത്തത്.
സൈബര്‍ സ്‌പേസിലൂടെ ഐഎസിന്റേയും മറ്റ് നിരോധിത തീവ്രവാദ സംഘനകളുടെയും ശ്രദ്ധ നേടി അതിലേക്ക് ചേരാന്‍ ചായ്‌വ് കാണിച്ച സുലൈമാനെ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് കസ്‌റ്റഡിയിൽ എടുത്തതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
വിദ്യാര്‍ഥിക്കെതിരായ അന്വേഷണം ഇന്റലിജന്‍സ് വിംഗ് കമ്മീഷണര്‍ ചൈതന്യ കുമാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ചോദ്യം ചെയ്യാനോ തടങ്കലില്‍ വെക്കാനോ ആരെയും പോലീസ് പിടികൂടിയിട്ടില്ലെന്ന് സൗത്ത് സോണ്‍ ഡിസിപി എസ് സായ് ചൈതന്യ പറഞ്ഞു.
അതേസമയം സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് തീവ്രവാദ സംഘടകളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള യുവാവിന്റെ ശ്രമത്തിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.
‘സുലൈമാന്റെ കോള്‍ റെക്കോഡുകളെല്ലാം ശേഖരിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഓണ്‍ലൈന്‍ ആക്‌റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യുകയാണ്. കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി)അഡ്രസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തി കസ്‌റ്റഡിയിലെടുത്തത്,’ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ട് യുവാക്കളെ ഹൈദരാബാദില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 2018ല്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. അതേവര്‍ഷം തന്നെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തതിനും ഐഎസുമായി ബന്ധപ്പെട്ടതിനും നഗരത്തില്‍ നിന്ന് രണ്ട് പേരെ കൂടി എന്‍ഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: ഭൂമി തരംമാറ്റല്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു