ന്യൂഡെൽഹി: ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി ലക്ഷ്യമിട്ട് എത്തുന്ന ഇലോൺ മസ്‌കിന് തിരിച്ചടി. യുഎസ് ആസ്‌ഥാനമായുള്ള ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയോട് നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യയിൽ വാഹനം നിർമിക്കാനുള്ള പ്ളാന്റ് ആരംഭിക്കാൻ ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ റിപ്പോർട് ചെയ്യുന്നു.
കേന്ദ്ര ഹെവി ഇൻഡസ്ട്രിയൽ വകുപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ഇത്തരത്തിൽ ഒരു കമ്പനിക്കും പ്രത്യേക ഇളവുകൾ നൽകുന്നില്ലെന്നും, ഈ സാഹചര്യത്തിൽ ടെസ്‌ലയ്‌ക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യയിൽ ശതകോടികളുടെ നിക്ഷേപം നടത്തിയ മറ്റ് കമ്പനികൾക്ക് ഇടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
അതിനാൽ തന്നെ ഇന്ത്യൻ വിപണിയിലേക്ക് കടന്നു വരുന്നതിന് മുന്നോടിയായി രാജ്യത്ത് നിർമാണ പ്ളാന്റ് ആരംഭിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വയ്‌ക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്കായി നികുതി ഇളവ് വേണമെന്ന ആവശ്യം നേരത്തെ ടെസ്‌ല ഉന്നയിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന് അനുകൂല നിലപാടല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ വാർത്തകൾ.
Read Also: ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും