ആലുവ: സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ആലുവ ഗസ്‌റ്റ്‌ഹൗസിൽ നടന്ന കൂടിക്കാഴ്‌ച അര മണിക്കൂറിലധികം നീണ്ടു. വിസി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയത് എന്നുമായിരുന്നു കൂടിക്കാഴ്‌ചക്ക് ശേഷം എജിയുടെ പ്രതികരണം. സാധാരണ കൂടിക്കാഴ്‌ചയാണ് നടന്നതെന്ന് എജി അഡ്വ. കെ ഗോപാലകൃഷ്‌ണ കുറുപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ വിഷയം ചർച്ചയായില്ലെന്ന് എജി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് രശ്‌മിതക്ക് എതിരെ പരാതി കിട്ടിയിട്ടുണ്ട്. ഇതിൽ സ്വാഭാവിക നടപടി ഉണ്ടാകുമെന്നും എജി അറിയിച്ചു. ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടുമില്ല താൻ ഉപദേശം നൽകിയിട്ടുമില്ലെന്ന് എജി വ്യക്‌തമാക്കി. വിസി നിയമന വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും എജി അറിയിച്ചു.
അതേസമയം, സർവകലാശാല വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. ഗവർണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണം.
ചാൻസലർ പദവി മാറ്റുന്നത് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും, അതിന് നിർബന്ധിതരാക്കുന്ന സാഹചര്യം സൃഷ്‌ടിക്കരുതെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. എന്നാൽ സർവകലാശാലകളിലെ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.
Read Also: തൊഴിലുറപ്പ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം