തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈകിട്ട് 6.30ന് ആണ് രാജ്‌ഭവനിൽ അറ്റ് ഹോം വിരുന്ന് സംഘടിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. ഉദ്യോഗസ്‌ഥർ മാത്രമാണ് വിരുന്നിൽ പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം. കഴിഞ്ഞ ദിവസം ഗവർണറുടെ വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. സർക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയായിരുന്നു തുക അനുവദിച്ചത്. ഇന്ന് വൈകിട്ട് നിശ്‌ചയിച്ചിരുന്ന വിരുന്നിലേക്ക് മന്ത്രിമാർക്ക് പുറമെ വിശിഷ്‌ടാതിഥികൾക്കും ക്ഷണം ഉണ്ടായിരുന്നു.
അതിനിടെ, റിപ്പബ്ളിക് ദിന സന്ദേശത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും, വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോൽസാഹിപ്പിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
Most Read| ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം