തിരുവനന്തപുരം : സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ പ്രതിപക്ഷം സമർപ്പിച്ച പ്രമേയം നിയമസഭ തള്ളി. സ്‌പീക്കർ സ്‌ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോയതോടെ വോട്ടിംഗ് ഇല്ലാതെയാണ് പ്രമേയം തള്ളിയത്. അതേസമയം തന്നെ പ്രമേയത്തിൽ ചർച്ച ഒഴിവാക്കാമായിരുന്നിട്ടും ചർച്ച നടത്തിയതിൽ അഭിമാനമുണ്ടെന്നും, വസ്‌തുതയില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ സഭയിൽ മറുപടി നൽകിയത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സ്‌പീക്കർക്കെതിരെ തിരിയുന്ന നടപടിയാണ് ഇതെന്നും, സഭയിൽ സംസാരിച്ച പ്രതിപക്ഷനേതാവ് ഒരു കെഎസ്‌യു നേതാവിനെ പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ പ്രമേയത്തിൽ ആരോപിച്ച ഓരോ കാര്യങ്ങളെയും അക്കമിട്ട് നിരത്തി മറുപടി നൽകുകയായിരുന്നു സ്‌പീക്കർ.
നിയമസഭയിൽ പ്രമേയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ തന്നെ നിയമസഭക്ക് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും, എംഎസ്എഫ് പ്രവർത്തകരും മാർച്ച് നടത്തി. നിയമസഭക്ക് പുറത്ത് രംഗം വഷളായതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read also : ചോക്ളേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ