ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിർത്തിവെച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം നിർത്തിയത്. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാൽ, അരിക്കൊമ്പനെ കണ്ടെത്താനായില്ല.
ചിന്നക്കനാലിലെ സിമന്റു പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നുവെങ്കിലും അക്കൂട്ടത്തിൽ അരിക്കൊമ്പനില്ല എന്ന് സ്‌ഥിരീകരിച്ചതോടെയാണ് ദൗത്യം നീണ്ടുപോയത്. അരിക്കൊമ്പന് പകരം കണ്ടത് ചക്ക കൊമ്പൻ ആണെന്നാണ് റിപ്പോർട്. രാവിലെ വേട്ടുവാഞ്ചേരിയിൽ ഒരു തവണ മാത്രമാണ് അരിക്കൊമ്പനെ ദൗത്യ സംഘം കണ്ടത്. പിന്നീട് കാണാതാവുകയായിരുന്നു. എന്നാൽ അരിക്കൊമ്പൻ ശങ്കരപാണ്ടിയ മേട്ടിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ആനയെ ദൗത്യ സംഘം നിരീക്ഷിക്കും. അനുകൂല ഘടകങ്ങൾ പരിശോധിച്ചു ഏറ്റവും അടുത്ത ദിവസം തന്നെ ദൗത്യത്തിലേക്ക് കടക്കും. വെയിൽ ശക്‌തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരികെയെത്തിച്ചു.
Most Read: എ രാജക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി