വയനാട്: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കാരം നടന്നത്. ഗോപാലപുരം വരെ കേരള പൊലീസും ശേഷം തമിഴ്‌നാട് പൊലീസും മൃതദേഹത്തിന് അകമ്പടി നല്‍കി.
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വേല്‍മുരുകനെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍ ആരോപിച്ചു. ശരീരത്തിലുള്ള മുറിവുകള്‍ ഏറെ അടുത്ത നിന്ന് വെടിയുതിര്‍ത്തതിന്റെ ലക്ഷണങ്ങളാണ് സൂചിപ്പിക്കുന്നതെന്നും ആദ്യഘട്ടത്തിൽ പൊലീസ് മൃതദേഹം പൂർണമായി കാണിക്കാൻ തയാറായില്ലെന്നും പ്രതിഷേധത്തെ തുടർന്നാണ് സഹോദരന്റെ ശരീരം കാണാൻ സാധിച്ചതെന്നും മുരുകൻ പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മറ്റ് മാവോയിസ്‌റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തുകയാണ്. ബാലിസ്‌റ്റിക്ക് സംഘം സംഭവസ്‌ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റെന്ന് കരുതപ്പെടുന്ന മാവോയിസ്‌റ്റ് കേഡര്‍ വനത്തില്‍ തന്നെയുണ്ടെന്നാണ് തണ്ടര്‍ബോള്‍ട്ട് നിഗമനം.