കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് വധശിക്ഷ നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ. പ്രതി കൃത്യം നടപ്പിലാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ബലാൽസംഗം ചെയ്‌ത ശേഷം അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് കുട്ടിയെ പ്രതി മറവ് ചെയ്‌തത്. അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറവ് ചെയ്‌തത്. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഇത്തരം കുറ്റകൃത്യങ്ങളിലൂടെ ഇല്ലാതാകുന്നത്. ഇതിന് ശേഷം ഓരോ അമ്മമാരും ഭീതിയിലാണ്. പുറത്തിറങ്ങി കുട്ടികൾക്ക് മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. വീട്ടിൽ അടച്ചിട്ടു വളരുന്ന കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് 28 വയസാണെങ്കിലും അത് വധശിക്ഷ നൽകുന്നതിന് തടസമല്ല. 2018ലാണ് ഇയാൾക്കെതിരെ ആദ്യ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്യുന്നത്. പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, താൻ കുറ്റം ചെയ്‌തിട്ടില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു.
പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവമുള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിലാണ് ശിക്ഷാ വിധിക്കുള്ള വാദം. കേസിൽ പ്രതിയുടെ ശിക്ഷാ വിധിയിലുള്ള വാദമാണ് ഇന്ന് രാവിലെ എറണാകുളം പോക്‌സോ കോടതിയിൽ ആരംഭിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതി സ്വയം കുറ്റം തിരിച്ചറിഞ്ഞു മാനസാന്തരപ്പെടാനുള്ള സാധ്യതയുള്ള ആളാണോയെന്നത് സംബന്ധിച്ച റിപ്പോർട് പ്രോസിക്യൂട്ടർ ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു, ഇതിന് പുറമെ, വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന ഘട്ടത്തിലുള്ള പ്രതിയുടെ മനോനില വ്യക്‌തമാക്കുന്ന റിപ്പോർട് ജയിൽ സൂപ്രണ്ടും പ്രതിയുടെ മാനസിക നില വ്യക്‌തമാക്കുന്ന റിപ്പോർട് സാമൂഹിക നീതിവകുപ്പ് ജില്ലാ പ്രബേഷൻ ഓഫീസറും കോടതിയിൽ സമർപ്പിച്ചിരുന്നു.
കുറ്റകൃത്യത്തിന് ഇരയായ പെൺകുഞ്ഞു, മാതാപിതാക്കൾ എന്നിവർക്കും സമൂഹത്തിനും ഈ കുറ്റകൃത്യം ഉണ്ടാക്കിയ മുറിവും ആഘാതവും സംബന്ധിച്ച റിപ്പോർട് പെൺകുട്ടിയുടെ മാതാപിതാക്കളുടെ അഭിഭാഷകയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്ക് പുറമെ ഈ നാല് റിപ്പോർട്ടുകളഉം പ്രത്യേക പരിഗണിച്ച ശേഷമായിരിക്കും കോടതി പ്രതിക്കുള്ള ശിക്ഷ നിശ്‌ചയിക്കുക.
ഉച്ചവരെ പ്രോസിക്യൂഷന്റെ വാദമാണ് നടന്നത്. തുടർന്ന് പ്രതിഭാഗത്തിന്റെ വാദം ആരംഭിച്ചു. പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട് കോടതി അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. മനസാന്തരപ്പെടാനുള്ള സാധ്യത ഇല്ലെന്ന റിപ്പോർട് അംഗീകരിക്കരുതെന്നും സർക്കാർ തന്നെയാണ് പരിശോധന നടത്തിയതെന്നും സ്വതന്ത്ര ഏജൻസി മാനസികനില പരിശോധിച്ചു റിപ്പോർട് നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
Most Read| ഹൃദയ ഭാഗത്തേക്ക് കടന്ന് ഇസ്രയേൽ സേന; വടക്കൻ ഗാസയിൽ കൂട്ട പലായനം