കോഴിക്കോട് : ജില്ലയിലെ നാദാപുരത്ത് നിന്നും തട്ടികൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. കാറിൽ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സംഭവസ്‌ഥലത്തെത്തിയ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.
കഴിഞ്ഞ 13ആം തീയതിയാണ് നാദാപുരം തൂണേരിയിൽ നിന്നും അഹമ്മദിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ ചോദ്യം ചെയ്യാനായി നാല് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. നാദാപുരം, കണ്ണൂര്‍ സ്വദേശികളെയാണ് പോലീസ് ഇന്നലെ കസ്‌റ്റഡിയിലെടുത്തത്.
13ആം തീയതി പുലർച്ചെ അഞ്ച് മണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരു സംഘം തട്ടികൊണ്ടുപോയത്. തുടർന്ന് ബന്ധുക്കൾ കാൺമാനില്ലെന്ന പരാതി പോലീസിൽ നൽകിയിരുന്നു. എന്നാൽ ആദ്യം പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന ആരോപണം ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
തുടർന്ന് 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള ഭീഷണി സന്ദേശം വന്നതോടെയാണ് പോലീസ് കേസ് ഗൗരവമായി പരിഗണിച്ചത്. നാട്ടുകാരുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായ ശേഷമാണ് പോലീസ് തട്ടിക്കൊണ്ട് പോകല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
തുടർന്ന് റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ അഹമ്മദിന്‍റെ ഭാര്യയുടേയും കുട്ടികളുടേയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നാല് പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുത്തത്.
Read also : വ്യവസായി ബിആർ ഷെട്ടിയുടെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കാൻ ഉത്തരവിട്ട് യുകെ കോടതി