കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് അക്രമിച്ചുവെന്ന് ആരോപിച്ചു വിനായകനും ഇന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. എന്നാൽ, വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ചില സിനിമാ സംഘടനകളും ആലോചിക്കുന്നുണ്ട്. വിനായകനെതിരെയുള്ള പോലീസ് നടപടികൾ വിശദമായി പഠിച്ച ശേഷം നിലപാട് വ്യക്‌തമാക്കാമെന്നാണ് സിനിമാ സംഘടനകൾ പറയുന്നത്.
കേരള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേദിയിലും വിനായകന്റെ വിഷയം ചർച്ചയായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനോട് മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യത്തിലെ നിലപാട് എന്തെന്ന് ചോദിച്ചു. വിനായകന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങളാണെന്നും മന്ത്രി മറുപടി നൽകി. ഇത്തരം പരാമർശങ്ങളുടെയൊന്നും പുറകെ പോകേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Most Read: അപകീർത്തി കേസ്; രാഹുലിന് സ്‌റ്റേയില്ല- പരാതിക്കാർക്ക് നോട്ടീസയച്ചു സുപ്രീം കോടതി