തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്രസംഘം. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തിയപ്പോഴാണ് സംഘം സംതൃപ്‍തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം നേരിട്ട് സന്ദർശനം നടത്തിയത്. തുടർന്ന് ഫീല്‍ഡ് തലത്തില്‍ നിന്നും കിട്ടിയ റിപ്പോര്‍ടിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ആശുപത്രികളിലെ രോഗീ പരിചരണം, അടിസ്‌ഥാന സൗകര്യങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയില്‍ സംഘം സംതൃപ്‍തി രേഖപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈക്കൊണ്ട നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംഘം സംതൃപ്‍തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടിപിആര്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് കേന്ദ്രസംഘം വ്യക്‌തമാക്കിയത്.
രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്‌തമായ പ്രതിരോധം കൊണ്ടാണെന്നും, ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നെന്നും സംഘം വിലയിരുത്തി. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്‌സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ഥിച്ചു. രോഗവ്യാപനം കുറക്കുന്നതിന്റെ ഭാഗമായി പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ ആളുകൾക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്‌ഥാനം ഇപ്പോൾ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
റിജിയണല്‍ ഡയറക്‌ടർ ഓഫിസര്‍ പബ്ളിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർ റുചി ജെയിന്‍, ജിപ്‌മർ പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോക്‌ടർ വിനോദ് കുമാര്‍ എന്നിവരാണ് കേന്ദ്ര സംഘത്തിൽ ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്‌ടർ രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോക്‌ടർ രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോക്‌ടർ വിആര്‍ രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോക്‌ടർ എ റംലാ ബീവി, ജോയിന്റ് ഡയറക്‌ടർ ഡോക്‌ടർ തോമസ് മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌റ്റേറ്റ് പബ്ളിക് ഹെല്‍ത്ത് വിങ്ങുമായും സംഘം ചര്‍ച്ച നടത്തി.
Read also : കഴിഞ്ഞ വർഷം ഇൻഫോപാർക്കിന് 1110 കോടിയുടെ അധിക കയറ്റുമതി വരുമാനം