കൊച്ചി: കോവിഡ് സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇൻഫോപാർക്ക് നേടിയത് 1110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂർണമായി ബാധിച്ച 2020ൽ ഇൻഫോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വർധിച്ചു. 2019ൽ ഇത് 5200 കോടി രൂപ മാത്രമായിരുന്നു.
415 കമ്പനികളാണ് ഇൻഫോപാർക്കിലെ വിവിധ ക്യാംപസുകളിലായി പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് മാത്രം നാൽപതിലേറെ കമ്പനികൾ പുതുതായി ഓഫിസ് തുറന്നു.
18 കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുകയോ, പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 6 ലക്ഷത്തിലേറെ ചതുരശ്ര അടി ഇടം കൂടി പുതിയ കമ്പനികൾക്കായി ഒരുക്കും.
മലയാളികളായ ഒട്ടേറെ ഐടി ജീവനക്കാർ കേരളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. അവർക്ക് വേണ്ടി കേരളത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്താൻ തയ്യാറായി ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ബഹുരാഷ്‌ട്ര ഐടി കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള കേരളത്തിലെ ഐടി പാർക്കുകൾക്ക് നേട്ടമാകും; ഇൻഫോ പാർക്ക് സിഇഒ ജോൺ എം തോമസ് പറഞ്ഞു.
Read Also: ചരിത്രം വഴിമാറി; ഡെൻമാർക്കിനെ തകർത്ത് ഇംഗ്‌ളണ്ട് യൂറോ കപ്പ് ഫൈനലിൽ