കണ്ണൂർ: രാഷ്‌ട്രീയ ദിശാബോധം ഇല്ലാത്ത വേണുഗോപാലൻമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി. കോൺഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് ആത്‌മാർഥത ഇല്ലെന്നും എംഎ ബേബി കുറ്റപ്പെടുത്തി.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്ന ഒട്ടേറെപ്പേർ കോൺഗ്രസിൽ തന്നെ ഉണ്ട്. രാഷ്‌ട്രീയ ദിശാബോധം ഇല്ലാത്ത വേണുഗോപാലൻമാരുടെ കൂട്ടായ്‌മയാണ് ഇപ്പോൾ ഹൈക്കമാൻഡ്. വർഗീയതയോട് സന്ധി ചെയ്യുന്ന നിലപാട് കോൺഗ്രസ് ഉപേക്ഷിക്കണമെന്നും എംഎ ബേബി പറഞ്ഞു.
ദയനീയമാണ് കോൺഗ്രസിന്റെ അവസ്‌ഥ. ബിജെപിക്കെതിരായ പൊതുവേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കുന്നവർക്ക് ഫത്‌വ പുറപ്പെടുവിക്കുകയാണ്. കാര്യങ്ങൾ മനസിലാക്കാൻ പോലും കെപിസിസിയെ നയിക്കുന്നവർ ശ്രമിക്കുന്നില്ല. കെവി തോമസുമായി ഇതുവരെ രാഷ്‌ട്രീയ ചർച്ചകൾ നടത്തിയിട്ടില്ല. സിപിഎമ്മിനെ വിശ്വസിച്ചുവന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ല. കെവി തോമസും നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള കൂട്ടുകെട്ട് രൂപപ്പെടുത്തണം. ഞങ്ങളെ വിമർശിക്കുന്നവരെ പോലും ഞങ്ങൾ ചർച്ചക്ക് വിളിക്കുമ്പോൾ കോൺഗ്രസ് ഫത്‍വ പുറപ്പെടുവിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് ബിജെപിക്ക് എതിരായ സമരം അവസാനിക്കില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇന്ന് നടക്കുന്ന സെമിനാറിൽ കെവി തോമസ് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എകെ സ്‌റ്റാലിനുമൊപ്പമാണ് കെവി തോമസ് വേദി പങ്കിടുക. അതിനിടെ കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പം. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത ശേഷം കെവി തോമസിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.
Most Read: ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ; കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്