ന്യൂഡെൽഹി: ഡെൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു. രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ് തകർക്കുകയും മൂന്ന് ജീവനക്കാരെ മർദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചത്. ഇവിടെ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തിരുന്നു. ഇതേ തുടർന്ന് ഡെൽഹി പോലീസും കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. എഐസിസി അസസ്‌ഥാനത്ത് നിന്ന് നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബഫർ സോൺ വിഷയം ഉന്നയിച്ചു വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്.
ഇതേ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്താണ് സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചത്. തിരുവനന്തപുരം എകെജി സെന്ററിനും ഇന്നലെ രാത്രി മുതൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.
Most Read: വിജയ് ബാബുവിന്റെ ജാമ്യം; അതിജീവതക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിച്ച് ഡബ്‌ള്യുസിസി