തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്‌ത വിധിയെ നിയമപരമായി നേരിടുമെന്ന് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്‌ത ഒരു നിയമസ്‌ഥാപനമാണെന്നും ആയതിനാൽ വിഷയത്തിൽ നിയമപരമായ പരിശോധനയാണ് വേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.
ജലീലിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ തള്ളിയ വിജയരാഘവന്‍ പ്രതിപക്ഷം രാജി ആവശ്യമുന്നയിക്കുന്നത് സ്വാഭാവികമാണെന്നും അത് ഇടയ്‌ക്കിടക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണെന്നും പരിഹസിച്ചു.
മന്ത്രി എകെ ബാലനും ജലീലിന് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ ജലീല്‍ രാജിവെക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കെതിരായ നടപടിക്ക് മൂന്നു മാസം സമയമുണ്ടെന്നും മന്ത്രി ബാലന്‍ മാദ്ധ്യമങ്ങൾക്ക് മുൻപാകെ വ്യക്‌തമാക്കി. ഏതെങ്കിലും വിധി ഉണ്ടായാല്‍ അപ്പോള്‍ തന്നെ രാജിവെക്കേണ്ടതില്ല. ഡെപ്യുട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യേണ്ടതാണ്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ല എന്നില്ല, അയാള്‍ യോഗ്യനല്ലെങ്കിലാണ് പ്രശ്‌നം. ജലീല്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിസ്‌ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കെടി ജലീൽ. തൽകാലം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് ജലീൽ.
Read Also: ഡോളര്‍ കടത്ത് കേസ്; സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു