ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധക്കപ്പലയച്ച് ഇന്ത്യ. സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയുടെ നീക്കം. നാവികസേനയുടെ ഒരു മുന്‍നിര യുദ്ധക്കപ്പലാണ് ചൈനാക്കടലിലേക്ക് അയച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുദ്ധക്കപ്പലിന്റെ സാന്നിധ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചയില്‍ ചൈന രംഗത്ത് വന്നിരുന്നു. ചൈനീസ് ഗവണ്‍മെൻ്റിന് ഏറെ പ്രധാനപ്പെട്ട മേഖലയാണ് ദക്ഷിണ ചൈനാക്കടല്‍. ഇവിടെ ഇന്ത്യയുടെ യുദ്ധക്കപ്പലിന്റെ വിന്യാസം ഇഷ്ടപ്പെടുന്നില്ല എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ദക്ഷിണ ചൈനാക്കടലിന്റെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുമായി ഇന്ത്യ സമ്പര്‍ക്കം പുലര്‍ത്തുന്നതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
യുദ്ധക്കപ്പല്‍ വിന്യാസത്തിലൂടെ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ മഹാസമുദ്രത്തിലും നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള മലാക്കാ കടലിടുക്ക് മേഖലയിലാണ് പ്രധാനമായും നാവികസേന നിലയുറപ്പിച്ചിരിക്കുന്നത്. ചൈനീസ് നാവികസേന ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കാന്‍ സാധ്യത ഉള്ള വഴികളിലും പരിശോധന ശക്തമാണ്. എണ്ണയുമായി മടങ്ങുമ്പോഴോ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് വ്യാപാര കയറ്റുമതി നടത്തുമ്പോഴോ നിരവധി ചൈനീസ് കപ്പലുകള്‍ മലാക്കാ കടലിടുക്കിലൂടെയാണ് കടന്ന് പോകാറുള്ളത്. ഈ മേഖലയില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തുന്നതിനായി മുങ്ങിക്കപ്പലുകളും മറ്റ് സംവിധാനങ്ങളും സെന്‍സറുകളും അടിയന്തരമായി വിന്യസിക്കാനും ഇന്ത്യന്‍ നാവികസേനക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.