തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കിരൺ ആഴിമല കടൽത്തീരത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. പെൺസുഹൃത്തിനെ കാണാൻ പോയ കിരണിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയതിന് ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നു.
പെൺകുട്ടിയുമായി കിരണിന്റെ ഒരു വർഷമായി സൗഹൃദം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്‌ചയാണ് രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം കിരൺ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെൺകുട്ടിയെ കാണാനെത്തുന്നത്. ആഴിമല കടൽത്തീരത്ത് ഉള്ള പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയി. ആഴിമലയിലെ ആയുർവേദ റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ഇപ്പോൾ ലഭിച്ചത്. ഇതിൽ കിരൺ കടൽത്തീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്. എന്നാൽ, ആരും പിന്തുടരുന്നില്ല. ആഴിമല തീരത്ത് എത്തിയപ്പോഴേക്കും മർദ്ദനം ഭയന്ന കിരൺ കടൽത്തീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
വീട്ടിലേക്ക് വരരുതെന്ന് പെൺകുട്ടിയുടെ സഹോദരൻ കിരണനിന്റെ അച്ഛനെ വിളിച്ചു താക്കീത് ചെയ്‌തിരുന്നു. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം വീടിന് മുന്നിൽ കിരണും സുഹൃത്തുക്കളും എത്തിയത് പെൺകുട്ടി സഹോദരനെ വിളിച്ചു അറിയിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് കിരണിനെയും സുഹൃത്തുക്കളെയും പിന്തുടർന്ന് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.
Most Read: ലൈഫ് മിഷൻ തട്ടിപ്പ്; സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും