തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിലും ഫ്യൂസ് ഊരില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉപഭോക്‌താക്കൾക്ക് കൃത്യമായി ബില്ലടക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വൈദ്യുതി ബോർഡ് തീരുമാനം എടുത്തത്. ലോക്ക്ഡൗൺ കഴിഞ്ഞാലും ആളുകൾക്ക് തവണകളായി ബില്ലടക്കാൻ അവസരം ഉണ്ടാകുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ള വ്യക്‌തമാക്കി.
ട്രിപ്പിൾ ലോക്ക്ഡൗൺ മേഖല, കണ്ടെയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ ഒഴികെ ബാക്കിയുള്ള പ്രദേശങ്ങളിൽ നിലവിൽ ലോക്ക്ഡൗണിന് ഇടയിലും മീറ്റർ റീഡിംഗ് നടത്തുന്നുണ്ട്. അതേസമയം റീഡിംഗ് നടത്താൻ കഴിയാത്ത സ്‌ഥലങ്ങളിൽ ആളുകൾ റീഡിംഗിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ ബില്ല് നൽകും. അതിനും കഴിയാത്ത സ്‌ഥലങ്ങളിൽ കഴിഞ്ഞ 3 മാസത്തെ തുകയുടെ ശരാശരി ആയിരിക്കും അടക്കേണ്ടി വരിക. പിന്നീട് ഇതിലുള്ള വ്യത്യാസം അടുത്ത മീറ്റർ റീഡിംഗിൽ കണക്കാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
1000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ ഓൺലൈനായി അടക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ചട്ടം തൽക്കാലം നടപ്പാക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്‌ഥാനം. ഓൺലൈനായി അടക്കാൻ അറിയാത്ത മുതിർന്ന പൗരൻമാർക്കും മറ്റും ഇതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. എന്നാൽ വിദേശത്തോ രാജ്യത്തോ ഉള്ള ഏതൊരാൾക്കും പണം ഓൺലൈനായി അടക്കാൻ സാധിക്കുമെന്നതിനാൽ, മുതിർന്ന പൗരൻമാർ ഭാവിയിൽ മക്കളുടെയോ മറ്റാരുടെയെങ്കിലുമോ സഹായത്തോടെ തുക ഓൺലൈനായി അടക്കണമെന്നാണ് ബോർഡ് നിർദേശിക്കുന്നത്.
Read also : അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്‌പ്പ്; 13 പേർക്ക് പരുക്ക്